Wednesday, April 8, 2015

മാധവഗ്രാമം !!!


*****************************************************************************

മലപ്പുറം ജില്ലയിലെ കുരുക്കിലംപാട് അതാണ്‌ മാധവേട്ടന്റെ നാട്. അരീകോട് എന്ന സ്ഥലത്ത് നിന്ന് ഒതായിയിലേക്ക് പോകുമ്പോൾ ഏകദേശം ആറു കിലോമീറ്റർ കഴിഞ്ഞാൽ ഈ പറയുന്ന ഗ്രാമത്തിലെത്തും. കോടമഞ്ഞിനാൽ വെള്ളപുതപ്പിക്കുന്ന ചെക്കുന്നിന്റെ (ചുവന്ന കുന്നുകൾ) സംരക്ഷണയിലാണ് കുരുക്കിലംപാട് ഗ്രാമം അന്തി മയങ്ങാറുള്ളത്. അംബരചുമ്പികളായ ഈ മലകൾ തന്നെയാണ് ഇവിടത്തെ പ്രത്യേകതയും ! മനസ്സിൽ തീർത്തും ഗൃഹാതുരത്വം ജനിപ്പിക്കുന്ന ഗ്രാമം. വഴിയോരങ്ങളിൽ കവുങ്ങുകൾ ആയുധമേന്തിയ ഭടന്മാരെ പോലെ നിൽക്കുന്നു; അവർക്ക് കൂട്ടായി കേരവൃക്ഷങ്ങൾ തലയാട്ടിയും. ചാലിയാർ പുഴയുടെ സൌന്ദര്യം ഒന്ന് കാണേണ്ട കാഴ്ച തന്നെ. ചെക്കുന്നിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോലകൾ ഒടുവിൽ ചാലിയാറിൽ അഭയം പ്രാപിക്കും! ആ സംഗമത്തിലെ സംഗീതം നാട്ടിലെ മൈനകൾ പാടി നടക്കുന്നതും കേൾക്കാം.

കുരുക്കിലംപാടിൽ ബസ്സിറങ്ങിയാൽ ആദ്യം കാണുന്ന കാഴ്ച തന്നെ മനസ്സിൽ സന്തോഷം ഉണർത്തും. സന്തുഷട്ടമായ, ഏകാതാല്പരമുള്ള ആളുകളുടെ ഒരു സംഘം. കളിയും ചിന്തയുമായ് അവരെ ഒരു കുടകീഴിൽ കാണുന്നത് തന്നെ മനസ്സിനൊരാശ്വാസം. വഴികളിൽ കുഞ്ഞുപീടികകൾ സജീവമാണ്. അവിടെ നമ്മുടെ മാധവഗൃഹം അത് ഒരു കൊച്ചു ഹരിത ഭവനമാണ്. കണിക്കൊന്ന, തുളസി, അരളി (കുങ്കുമം) ചെമ്പരത്തി, പുളി മരം അങ്ങനെ അങ്ങനെ പച്ചപ്പ്‌ നിറഞ്ഞ ഒരു പൂങ്കാവനം. പുലർക്കാലെ പുളിയിലകളിൽ വെമ്പി നിൽക്കുന്ന മഞ്ഞു കണങ്ങൾ നെറുകയിൽ താളമിടുന്നതും വീടിനു പുറകിലെ കുളത്തിലെ മുങ്ങി കുളിയും എല്ലാം ബഹുരസം തന്നെ. റബ്ബർ മരത്തിൽ നിന്നും ചിരട്ടയിലേക്ക് പാൽ ഇറ്റിറ്റു വീഴ്ത്തുന്ന കർഷകനും അധ്വാനത്തിന്റെ വില അറിയിച്ചു തരുന്നു. ഒരു ഇളം തണുപ്പൻ കാറ്റുവന്നു നമ്മളെ പുണരുമ്പോൾ അറിയാതലിഞ്ഞുപോകും ആ ശ്യാമസുന്ദര ഗ്രാമ ഭംഗിയിൽ ! ഒരു ശാന്തസംഗീത ഗ്രാമം ! കുരുക്കിലംപാട് ഗ്രാമം, മാധവഗ്രാമം!!!

(മുഖ പുസ്തകത്തിലെ എന്റെ സുഹൃത്ത്, ജ്യേഷ്ഠൻ അങ്ങനെ എന്തെല്ലാമോ ആയ ഒരു നല്ല ഹൃദയത്തിന്റെ ഉടമ മാധവേട്ടൻ ( Fb Name : Madhavan Mad " changed to " Madhavan Damodar) . അദ്ദേഹത്തിൻറെ നാട്ടിലേക്ക് ഒരു നാൾ മുഖ പുസ്തകത്തിലെ തന്നെ ശ്രീ സനത് മലപ്പുറം (Sanath Mpm), സ്വരാജ് അഞ്ഞൂർ (Swaraj Anjoor), ബിനു വർഗ്ഗീസ് ഏഴരയിൽ (Binu Varghese Ezharayil)

എന്നിവരോടൊപ്പം പോയപ്പോൾ എനിക്ക് തോന്നിയ ചില സ്നേഹ ചിന്തകൾ)

രാക്കുയിൽ
*******************************************************************************

Saturday, March 7, 2015

ഞാനും നേരുന്നു....!


---------------------------------------------------------------------------------------------------------

ഓലപ്പുരയിലെ താമസം എനിക്കെന്നും സന്തോഷം നിറഞ്ഞ ദിനങ്ങളായിരുന്നു. "ആച്ചാറ " പറമ്പിൽ കൈവിരലുകളിൽ എണ്ണാവുന്ന ഓലപുരകളെ ഉണ്ടായിരുന്നുള്ളൂ . അതിലൊന്നായിരുന്നു എന്റെയും വീട്. അവിടെ കിടന്നുറങ്ങുമ്പോൾ മനസ്സിന് കിട്ടിയിരുന്ന ഒരു സുഖം മറ്റെവിടെ നിന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. തെങ്ങിൻതോപ്പിന്റെ ഒരറ്റത്തുള്ള ഒരു കൊച്ചുവീട്. ചെമ്പരത്തിയും കൃഷ്ണതുളസിയും കാട്ടുചേമ്പും ഇലചെടികളും പിന്നെ പ്രണയം വിതറുന്ന ഒരു റോസാ ചെടിയും തലയെടുപ്പോടുകൂടി നില്ക്കുന്ന ഇമ്മിണി ചെറിയൊരു പൂങ്കാവനം..വീട്ടിൽ.

വർഷത്തിൽ മഴ പെയ്യുമോ എന്ന് സംശയിക്കുന്ന ഒരു നാളിൽ ഞങ്ങളുടെ ഓലപ്പുര പുതുക്കി മേയാറുണ്ട്. അന്ന് വീടിനു പൂർണ്ണ ചന്ദ്രന്റെ തിളക്കമാണ്. അതിനായി മുതലാളിയുടെ പറമ്പിലെ കൂറ്റൻ തെങ്ങുകൾ ഞങ്ങൾക്കായി തല കുനിച്ചുതരാറുണ്ട്. സന്തോഷത്തോടെ. തെങ്ങോലകൾ വെട്ടിയിട്ടു പോയിരുന്ന ആറുമുഖേട്ടനോടും കൂട്ടരോടും അവർ പരിഭവങ്ങളൊന്നും പറഞ്ഞിരുന്നില്ല ! പലയിടത്തായി വീണു കിടന്ന അവരെ ഞാനും അമ്മയും ചേച്ചിയും കൂടെ അവരുടെ കൈകളിൽ പിടിച്ചോണ്ട് പൂഴിമണ്ണിലൂടെ വലിച്ചു ഒന്നിനുമേൽ ഒന്നായി കൂട്ടിയിടും. ഒരു ആനയുടെ പുറം പോലെ. അവരിൽ പലരും വയസ്സന്മാരായിരുന്നു; ചിലരാകട്ടെ വികലാംഗരും!

പിന്നെ അമ്മയുടെ സഹയാത്രികരായ ശാന്ത ചേച്ചിയും രുക്മണി ചേച്ചിയും കാർത്തു ചേച്ചിയുമായി പഴങ്കഥകൾ പറഞ്ഞും തമാശകൾ പറഞ്ഞും ഓലകളെ തലങ്ങും വിലങ്ങും ഒടിച്ചും മടക്കിയും തലോടിയും മെടയാൻ തുടങ്ങും, ചേച്ചിയുടെ തലമുടി മെടയുന്നത്പോലെ. എന്നിട്ട് അതിനെ എടുത്തു സൂര്യനു താഴെ ഉണക്കാനായി ഒരു പായപോലെ വിരിക്കും, ഉണങ്ങിയ ഓലകൾ ഹോമകുന്ഠം പോലെ നിറചുവെച്ച നാലു പൂഴി ചാക്കുകൾക്കുമേൽ അടക്കിവെയ്ക്കും.

ഓലപുരയുടെ കരിയോലകൾ മേൽക്കൂരയിൽ നിന്ന് വേദനയോടെ പടിയിറങ്ങുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നതെന്തിനെന്നു ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട് .?! " പുതിയ പൂവിനെ കണ്ടാലും അമ്മ പഴയ പൂവിനെ മറക്കില്ലായിരുന്നു " .! കൊച്ചു കുട്ടികൾ മുതൽ വയസ്സായ മുത്തശ്ശിമാർക്കു വരെ ന്റെ അമ്മയെ വലിയ കാര്യമായിരുന്നു. വെറ്റില മുറുക്കി ചുവപ്പിച്ച ആ ചുണ്ടിലെ കളിയും ചിരിയും കാണാനായി കുട്ടികളെ ഒക്കത്തുവെച്ചു പെണ്ണുങ്ങൾ " സരസ്സേച്ചി " എന്നവിളിയും നീട്ടി നൽകി വീട്ടതിർത്തിയിൽ കാത്തുനിൽക്കുമായിരുന്നു. മനസ്സിനോരാശ്വാസം കിട്ടാൻ അമ്മ പോകും കൂടെ ആ സാരിത്തുമ്പിൽ പിടിച്ചു ഞാനും നടക്കും.. വിശേഷങ്ങൾ കേൾക്കാൻ.

ചെങ്കുറി ചാലിച്ച് സന്ധ്യ മയങ്ങി. സന്ധ്യാവന്ദനം കഴിഞ്ഞു ചിമ്മിണിവെട്ടത്തിൽ അക്ഷരങ്ങളെ ചൊല്ലിപഠിച്ചും അടുക്കളയിലേക്കു കണ്ണെറിഞ്ഞും ഇടയ്ക്കു പഠിപ്പിന് ഒരു വിരാമമിടണമെന്ന ഉദ്ദേശത്തോടെ അമ്മയോട് കൊന്ജിയും കുഴഞ്ഞും സ്കൂളിലെ വിശേഷങ്ങൾ പറയാൻ തുടങ്ങിയപ്പോഴേ അമ്മയ്ക്ക് കാര്യം പിടിക്കിട്ടി തന്റെ കണ്ണൻ വിശപ്പിന്റെ വാതായനത്തിൽ മുട്ടുകയാണെന്ന്. അമ്മയുടെ തക്കാളി ചട്ട്ണിയുടെ സുഗന്ധം മൂക്കിലേക്ക് തുരു.. തുരാ.. ബാണം വിട്ടുകൊണ്ടേ ഇരുന്നു. താമസ്സിയാതെ ചോറുംകിണ്ണവുമായി അമ്മ എന്റെ അടുത്തേയ്ക്ക് വന്നു, കാലുനീട്ടിയിരുന്നു. പുസ്തകങ്ങൾ ബാഗിലേക്കു കുത്തികയറ്റി നേരെ അമ്മയുടെ മടിത്തട്ടിൽ സ്ഥാനം പിടിച്ചു. ഉണക്കമാന്തളും തക്കാളി ചട്ട്ണിയും ഹരിയേട്ടന്റെ കടയിലെ രേഷനരിച്ചോറും കൂൂട്ടി അമ്മയുടെ ചുണ്ടിൽ വിരിഞ്ഞ കഥകളും കേട്ട് ഭക്ഷണം അകത്താക്കി. അമ്മയുടെ കൈകൊണ്ടു വെച്ച് വിളമ്പിത്തരുന്നത് അന്നും ഇന്നും എന്നും എനിക്ക് അമൃതായിരുന്നു.

നിദ്രയിലേക്ക് എന്റെ കണ്ണുകൾ നീങ്ങിയപ്പോൾ അമ്മ തന്നെ ചേർത്തു കിടത്തി. തലയിണകളെക്കാൾ എനിക്കിഷ്ട്ടം മടക്കിവെച്ച അമ്മയുടെ കൈത്തണ്ടയെ ആയിരുന്നു. ആ മൃദുലത ! ഇടം കൈകൊണ്ടു എനിക്കു ഇളംകാറ്റിനെ നേടിതരുമ്പോൾ പുറത്തു ചീവീടുകളുടെ പരാതിപറച്ചിൽ കേൾക്കാം, ദേവീ കുളത്തിൽ നിന്ന് തവളകളുടെ കരച്ചിലും.
ഇന്നത്തെ ദിവസം ! " താഴെ ഭൂമി.. മേലെ ആകാശം " എന്നതിനെ അന്വർത്ഥമാക്കുന്നു. അഴിച്ചിട്ട കരിയോലകൾ വീടിന്റെ തെക്കുപുറത്തെ തെങ്ങിൻചുവട്ടിൽ സ്ഥാനംപിടിചിരിക്കുന്നു. അവരുടെ അയവറക്കൽ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു. തിളയ്ക്കുന്ന എണ്ണയിൽ വറുത്തെടുത്ത ആനവയറൻ പപ്പടം ; ന്റെ അമ്ബിളിമാമ്മനും കൂടെയുള്ള താരകമിത്രങ്ങളും വലിയ കണ്ണികളുള്ള വലവിരിച്ച കഴുക്കോലുകൾക്കിടയിലൂടെ കണ്ണിറുക്കി വീട്ടിൽ നിലാവ് ചൊരിഞ്ഞു.!

അമ്മയുടെ വിശറിക്കാറ്റിനിത്തിരി വിശ്രമം നൽകാനായി വടക്കേ പാടത്തൂന്നു അവൾ വരമ്പുകൾ കേറിയിറങ്ങി, ഓലകൾ വെട്ടിയിട്ട തെങ്ങിൻ തലപ്പുകളോട് കാരണം തേടി മുക്കോൻ ചേട്ടന്റെ വളൂർ-മാവ്വിന്നിലകളെ തൊട്ടും തലോടിയും മാമ്പഴങ്ങളെ വാരിപുണർന്നും ഉത്തരങ്ങളിൽ ആലസ്സ്യത്തോടെ കിടന്നിരുന്ന ഉണങ്ങിക്കടിച്ച കൊതുമ്പിൻ നാരുകളോട് കുശലം പറഞ്ഞും മെല്ലെ ..മെല്ലെ.. അവൾ കാറ്റായ് എന്റെ പെരുവിരലിനെ സ്പർശിച്ചപ്പോൾ, എന്തൊരു തണുപ്പാ ..! അവളെ പുതയ്ക്കുമെന്നോണം എന്റ്റെ ഇരുകൈകളേയും ഞാനെന്റെ കാൽതുടകൾക്കിടയിലേയ്ക്ക് വലിച്ചിട്ടു മുറുക്കി. നേരിയ ശബ്ദത്തിൽ അമ്മ പറയുന്നത് കേൾക്കാം " നാളെ നേരത്തെ എഴുന്നേൽക്കണം, വേലായുധേട്ടനും ഗുരുക്കളും എത്തും ഓല മേയാൻ. മഴ പെയ്യാതെ നോക്കണേ.. തട്ടകത്തമ്മേ ! കാറ്റ്, അവളെന്നെ ആ നിലാവെളിച്ചത്തിൽ തൊട്ടുരുമ്മി ..തൊട്ടുരുമ്മി നിന്ന് മെല്ലെ എന്റെ കാതിൽ മന്ത്രിച്ചു ; ഇനി ഉറങ്ങിക്കോട്ടാ... നീയ്യ് ! " ശുഭരാത്രി "      

രാക്കുയിൽ
-----------------------------------------------------------------------------------------------------------------

Thursday, February 19, 2015

കർക്കിടക ദിനങ്ങളിലെ എരിവ്......!!!


സന്ധ്യാ വന്ദനം ! അതൊരു നല്ല ശീലമായിരുന്നു. വാനിൽ ചെമ്മണ്ണ് തേച്ചു പിടിപ്പിച്ച്‌ സൂര്യൻ ആഴിയിൽ ഒളിച്ചിരിക്കുന്ന നേരം വീട്ടിൽ സന്ധ്യാ ദീപം തെളിയും. അമ്മയുടെ സാരികൊണ്ടു മറച്ച പൂജാമുറിയിൽ നിരത്തി വെച്ച ദേവീദേവന്മാരുടെ ചില്ലിട്ട പടങ്ങൾക്ക് മുമ്പിൽ ഭസ്മം തൊട്ടു പ്രാർത്ഥനക്കിരിക്കുമ്പോൾ ഒരു കുളിർ അനുഭവപ്പെടാറുണ്ട്; എന്റെ കുഞ്ഞു ശരീരത്തിൽ. എന്നാൽ ആ കുളിരൊന്നും ഇപ്പോഴില്ല. നാമ ജപവും. നാരായണം ചൊല്ലി നാമജപം അവസാനിപ്പിക്കുമ്പോഴേക്കും അകത്ത് അച്ഛൻ " നാരായണ ജയ... നാരായണ ജയ " ... തുടങ്ങിയിട്ടുണ്ടാകും ! കുട്ടിക്കാലം മുതലേ അച്ഛന്റെ തെറികൾ വീടിന്റെ ഐശ്വര്യം കെടുത്തിയിരുന്നു. " പൊട്ടി പുറത്ത് ശ്രീ പോതി (പാർവതി) അകത്ത് " എന്ന് അമ്മ കർക്കിടക സംക്രാന്തിക്ക് കണ്ണ് നനയിപ്പിച്ചു വിളിച്ചു കയറ്റിയാലും അച്ഛന്റെ തെറി വിളിയിൽ പൊട്ടി പ്രകാശ വേഗത്തെക്കാൾ വീട്ടിലേക്ക് ഓടി കയറും !!!

ചിമ്മിണി വിളക്കിന്റെ വെട്ടത്തിൽ ഓലപ്പുരക്കുള്ളിൽ ചെമ്മാനം പൂക്കും. തെറിയുടെ മുഴക്കം കൂടും തോറും ഞാൻ റേഡിയോയുടെ ശബ്ദവും കൂട്ടും. അപ്പൊ അതിനും കേൾക്കും. അത് കൊണ്ടായിരിക്കാം ഇപ്പോൾ തെറി പറയുന്നവരോട് വല്ലാത്ത ഒരു വെറുപ്പ്. എന്നാൽ പറഞ്ഞ തെറികളെല്ലാം ആ മനസ്സിന്റെ സ്നേഹ പ്രകടനമായിരുന്നു എന്ന് അമ്മ പിന്നീടു പറഞ്ഞു തന്ന കഥകളിലൂടെയാണ് മനസ്സിലായത്‌. ഹരിയേട്ടന്റെ റേഷൻ കടയിൽ നിന്നും അധികവിലക്ക് വാങ്ങിയ അരിയിൽ കുറുഞ്ചാത്തന്മാരുടെ പ്രകടനം കാണാം. അമ്മ അവയെ മുറത്തിലിട്ട് ചേറിക്കളയും. അച്ഛന്റെ തെറികൾക്കെതിരെ പിറു പിറുത്തുകൊണ്ട് !

വേവിച്ചൂറ്റിയെടുത്ത ചോറിൽ കറുത്ത മണികൾ കൊഞ്ഞനം കുത്തിയിരിപ്പുണ്ടാകും. അമ്മ പറയാറുണ്ട് " കർക്കിടക മാസമല്ലേ ... ദുർഘടം പിടിച്ച മാസാമാ " ! പക്ഷെ പല മാസങ്ങളും ഞങ്ങൾക്ക് കർക്കിടകം തന്നെയായിരുന്നു. മുളക്  പൊടിയെ സ്നേഹിക്കുന്ന ചില ദിവസങ്ങൾ ഉണ്ട് . കിണ്ണത്തിൽ വിളമ്പിയ ചോറിനു മുകളിൽ മുളക് പൊടി വിതറും പിന്നെ പൊടിയുപ്പ് അങ്ങുമിങ്ങായി നിക്ഷേപ്പിക്കും അതിനു മുകളിൽ വെളിച്ചെണ്ണ ഒഴിച്ച് ചോറ് കുഴക്കുമ്പോൾ ഒരു ഗന്ധം ഉണ്ട്. വിശക്കുന്നവന്റെ നെഞ്ചിലെ ഗന്ധം. അത് ഏറ്റെടുക്കുമ്പോഴേക്കും ചുണ്ടിനരികിലൂടെ കൊതി വെള്ളം ഒലിച്ചിറങ്ങുന്നത് അറിയാം. പിന്നെ കാത്തിരിക്കില്ല വാരി അകത്താക്കും. അപ്പോഴുണ്ടാകുന്ന ഒരു എരിവ് ശ് ...... ഹ്, അത് അമ്മയുടെ കണ്ണുനീരിൽ അലിഞ്ഞു പോകും. എന്താണെന്ന് അറിയില്ല  അച്ഛൻ ആ സമയത്ത് നിശബ്ദത പാലിക്കാറുണ്ട് !

രാക്കുയിൽ

Wednesday, February 18, 2015

ചൊല്ല് ചൊല്ലായി വന്നപ്പോൾ....!!!

ചേച്ചിക്ക് ഇരുപത്തിയേഴു വയസ്സായിരുന്നു. പഞ്ചാരമുക്കിലെ വെളിച്ചെണ്ണ മില്ലിൽ തൊഴിൽ നോക്കുന്ന കാലം. അവൾ തന്നെ സ്വന്തമായി അദ്ധ്വാനിച്ചു ഒരു സൈക്കിൾ (ലേഡീസ്) വാങ്ങിയിട്ടുണ്ട്, അതിലാണ് യാത്ര. പത്താം തരം തോറ്റിറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാ ജോലിക്ക് പോകാൻ. ടെലഫോണ്‍, തയ്യൽ, പെട്രോൾ പമ്പ് അങ്ങനെ അങ്ങനെ. എളവള്ളിയിലെ അച്ഛന്റെ തറവാട് വീട്ടിൽ നിന്നും കാലത്ത് സൈക്കിൾ ബെൽ മുഴക്കി ജോലിക്കിറങ്ങുമ്പോൾ അമ്മയുടെ നെഞ്ചിൽ അവൾ ഇന്നലെ കോരിയിട്ട കനലുകൾ വീണ്ടും ചുട്ടു പഴുക്കാൻ തുടങ്ങും.

അമ്മാ .... ന്നാ ; ഞാനിന്നലെ ജോലി കഴിഞ്ഞു വരുന്ന വഴിയിൽ ന്റെ കൂട്ടുകാരിയെ കണ്ടു !
ഏതു കൂട്ടുകാരി ?
മ്മടെ കാക്കശേരിയിലുള്ളതാ.., എന്റെ കൂടെ ചിറ്റാട്ടുകര സ്കൂളിൽ പടിച്ചിരിന്ന സ്മിതാ..
എല്ല് പോലെ ഇരുന്നവളാ... ഇപ്പൊ തടിച്ചു വീപ്പക്കുറ്റി പോലെയായി ! മൂത്തമകന് അവളുടെ മുഖമാ ! താഴെയുള്ള പെണ്‍കുട്ടി ചിലപ്പോൾ അവളുടെ ഭർത്താവിന്റെ പോലെ ആയിരിക്കും. പിന്നെ ഒരു നെടുവീർപ്പിട്ടുകൊണ്ട് കുടിക്കാൻ നല്കിയ ചായ കപ്പിലേക്ക് നോട്ടമിട്ട് അങ്ങനെയിരിക്കും ഞങ്ങളുടെ കാളി പെണ്ണ്.

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ബന്ധുക്കളായി ഒരു ആലോചന കൊണ്ട് വന്നു. തന്റെ സീമന്ത രേഖയിൽ കുങ്കുമം ചാർത്തുന്ന നിമിഷത്തെ അവൾ സ്വപ്നം കാണാനും തുടങ്ങി. കാഴ്ചയിൽ സുന്ദരനാണ് . സംസാരത്തിൽ മറുപടികളും ലഭിച്ചിരുന്നു. അന്വേക്ഷിച്ചപ്പോൾ നല്ല വ്യക്തിയും ഒരു ദുശീലവും തൊട്ടു തീണ്ടാത്ത മനുഷ്യനും ആയിരുന്നു. പക്ഷെ എന്തോ ചേട്ടന് ആ വിവാഹത്തിൽ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അവളുടെ പ്രായവും മനസ്സും കണക്കിലെടുത്ത് ബന്ധുക്കൾ ഞങ്ങളെ വിവാഹത്തിനൊരുക്കി.

ക്ഷണപത്രികയുമായി ഞാൻ കല്ല്യാണം വിളിക്കാൻ ഇറങ്ങി. ഇടയ്ക്ക് ഒരു വീട്ടിൽ ചെന്ന് ക്ഷണനം എന്ന പദം ഉപയോഗിച്ചപ്പോൾ അവർ എനിക്ക് തിരുത്തി തന്നു. 'ക്ഷണനം' എന്നാൽ മരണമെന്നും! പിന്നെ മറ്റൊരു വീട്ടിൽ പോയപ്പോൾ ഞാൻ ഒരു അനുജന്റെ സന്തോഷത്തിൽ പറഞ്ഞു ; ഈ വരുന്ന ഇരുപതും ഇരുപത്തിയൊന്നുമാണ് കല്ല്യാണം ! എല്ലാവരും തലേ ദിവസം നേരത്തെ വരണം എന്ന്. അവരും കളിയായി എന്നോട് ചൊല്ലി ആ കാര്യം !
എന്താടാ ... രാഹുലേ.., രണ്ടു ദിവസമുണ്ടോ കല്ല്യാണം ?

പിന്നീട് എന്റെ ചേച്ചിയുടെ പുനർവിവാഹ നാളിലാണ് അന്ന് അവർ എന്നോട് ചൊല്ലിയ കളിവാക്കിനെ ഞാൻ അടർത്തിയെടുത്ത് കളഞ്ഞത് ! അവളുടെ മനസ്സിൽ ആദ്യ വിവാഹം മരിച്ചതും !


രാക്കുയിൽ