Thursday, February 19, 2015

കർക്കിടക ദിനങ്ങളിലെ എരിവ്......!!!


സന്ധ്യാ വന്ദനം ! അതൊരു നല്ല ശീലമായിരുന്നു. വാനിൽ ചെമ്മണ്ണ് തേച്ചു പിടിപ്പിച്ച്‌ സൂര്യൻ ആഴിയിൽ ഒളിച്ചിരിക്കുന്ന നേരം വീട്ടിൽ സന്ധ്യാ ദീപം തെളിയും. അമ്മയുടെ സാരികൊണ്ടു മറച്ച പൂജാമുറിയിൽ നിരത്തി വെച്ച ദേവീദേവന്മാരുടെ ചില്ലിട്ട പടങ്ങൾക്ക് മുമ്പിൽ ഭസ്മം തൊട്ടു പ്രാർത്ഥനക്കിരിക്കുമ്പോൾ ഒരു കുളിർ അനുഭവപ്പെടാറുണ്ട്; എന്റെ കുഞ്ഞു ശരീരത്തിൽ. എന്നാൽ ആ കുളിരൊന്നും ഇപ്പോഴില്ല. നാമ ജപവും. നാരായണം ചൊല്ലി നാമജപം അവസാനിപ്പിക്കുമ്പോഴേക്കും അകത്ത് അച്ഛൻ " നാരായണ ജയ... നാരായണ ജയ " ... തുടങ്ങിയിട്ടുണ്ടാകും ! കുട്ടിക്കാലം മുതലേ അച്ഛന്റെ തെറികൾ വീടിന്റെ ഐശ്വര്യം കെടുത്തിയിരുന്നു. " പൊട്ടി പുറത്ത് ശ്രീ പോതി (പാർവതി) അകത്ത് " എന്ന് അമ്മ കർക്കിടക സംക്രാന്തിക്ക് കണ്ണ് നനയിപ്പിച്ചു വിളിച്ചു കയറ്റിയാലും അച്ഛന്റെ തെറി വിളിയിൽ പൊട്ടി പ്രകാശ വേഗത്തെക്കാൾ വീട്ടിലേക്ക് ഓടി കയറും !!!

ചിമ്മിണി വിളക്കിന്റെ വെട്ടത്തിൽ ഓലപ്പുരക്കുള്ളിൽ ചെമ്മാനം പൂക്കും. തെറിയുടെ മുഴക്കം കൂടും തോറും ഞാൻ റേഡിയോയുടെ ശബ്ദവും കൂട്ടും. അപ്പൊ അതിനും കേൾക്കും. അത് കൊണ്ടായിരിക്കാം ഇപ്പോൾ തെറി പറയുന്നവരോട് വല്ലാത്ത ഒരു വെറുപ്പ്. എന്നാൽ പറഞ്ഞ തെറികളെല്ലാം ആ മനസ്സിന്റെ സ്നേഹ പ്രകടനമായിരുന്നു എന്ന് അമ്മ പിന്നീടു പറഞ്ഞു തന്ന കഥകളിലൂടെയാണ് മനസ്സിലായത്‌. ഹരിയേട്ടന്റെ റേഷൻ കടയിൽ നിന്നും അധികവിലക്ക് വാങ്ങിയ അരിയിൽ കുറുഞ്ചാത്തന്മാരുടെ പ്രകടനം കാണാം. അമ്മ അവയെ മുറത്തിലിട്ട് ചേറിക്കളയും. അച്ഛന്റെ തെറികൾക്കെതിരെ പിറു പിറുത്തുകൊണ്ട് !

വേവിച്ചൂറ്റിയെടുത്ത ചോറിൽ കറുത്ത മണികൾ കൊഞ്ഞനം കുത്തിയിരിപ്പുണ്ടാകും. അമ്മ പറയാറുണ്ട് " കർക്കിടക മാസമല്ലേ ... ദുർഘടം പിടിച്ച മാസാമാ " ! പക്ഷെ പല മാസങ്ങളും ഞങ്ങൾക്ക് കർക്കിടകം തന്നെയായിരുന്നു. മുളക്  പൊടിയെ സ്നേഹിക്കുന്ന ചില ദിവസങ്ങൾ ഉണ്ട് . കിണ്ണത്തിൽ വിളമ്പിയ ചോറിനു മുകളിൽ മുളക് പൊടി വിതറും പിന്നെ പൊടിയുപ്പ് അങ്ങുമിങ്ങായി നിക്ഷേപ്പിക്കും അതിനു മുകളിൽ വെളിച്ചെണ്ണ ഒഴിച്ച് ചോറ് കുഴക്കുമ്പോൾ ഒരു ഗന്ധം ഉണ്ട്. വിശക്കുന്നവന്റെ നെഞ്ചിലെ ഗന്ധം. അത് ഏറ്റെടുക്കുമ്പോഴേക്കും ചുണ്ടിനരികിലൂടെ കൊതി വെള്ളം ഒലിച്ചിറങ്ങുന്നത് അറിയാം. പിന്നെ കാത്തിരിക്കില്ല വാരി അകത്താക്കും. അപ്പോഴുണ്ടാകുന്ന ഒരു എരിവ് ശ് ...... ഹ്, അത് അമ്മയുടെ കണ്ണുനീരിൽ അലിഞ്ഞു പോകും. എന്താണെന്ന് അറിയില്ല  അച്ഛൻ ആ സമയത്ത് നിശബ്ദത പാലിക്കാറുണ്ട് !

രാക്കുയിൽ

No comments:

Post a Comment